മുഖ്യമന്ത്രി ക്യൂബയിലേക്ക്,നിഖിൽ തോമസ് കലിംഗയിലേക്ക്,ആർഷോ ത്രിശങ്കുവിലേയ്ക്കു, കെ.വിദ്യ ഒളിവിലേക്ക്………….. ഭയപ്പെടുത്തുന്ന നുണ ഫാക്ടറിയുടെ കൂടാരമാണ് മാർക്സിസ്റ്റു പാർട്ടി. ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ മുഖ്യമന്ത്രി ഏകാധിപത്യത്തിന്റെ അരിയിട്ടു വാഴ്ച നടത്തുന്നു.
പാർട്ടിയ്ക്കകത്തു പടലപ്പിണക്കമാണ്. SFI, DYFI, കുത്തഴിഞ്ഞു. വിദ്യാഭ്യാസ മേഖലയാകെ വ്യാജ ഡിഗ്രി നിർമ്മിതി കേന്ദ്രങ്ങളായിരിക്കുന്നു. അവരെപ്പേടിച്ചാരും ‘കമാ’ എന്ന് മിണ്ടുന്നില്ല. സർട്ടിഫിക്കറ്റുകളിലെല്ലാം തോല്ക്കുന്നവർ ജയിക്കുന്നു. ജയിച്ചവർ തോല്ക്കുന്നു. കോളേജുകളിൽ SFI ആധിപത്യമാണ്. അവരെ ഭയന്ന് പകുതിക്കുട്ടികൾ പോലും തെരഞ്ഞെടുപ്പിൽ ഹാജരാകുന്നില്ല. എല്ലായിടത്തും അവർ ജയിക്കുന്നു. ഭരിക്കുന്നു.
ഞാൻ ആലപ്പുഴ എസ്സ്.ഡി. കോളേജിലും യുണിവേഴ്സിറ്റി കോളേജിലും പഠിക്കുമ്പോൾ കോളേജന്തരീക്ഷം താരതമ്യേന ഭേദമായിരുന്നു. ഇപ്പോൾ കോളേജിൽ പ്രിൻസിപലിനെ ഘെരാവോ ചെയ്തും വിരട്ടിയും കലാലയങ്ങളെ അവർ മുഷ്ടിപ്പിടിയിലാക്കി. ഒരു തലമുറയെത്തന്നെ തകർത്തു വാരി.
കഴിഞ്ഞ 15 വർഷത്തെ സർട്ടിഫിക്കറ്റും അഡ്മിഷനും പരിശോധിച്ച് വ്യാജന്മാരെ കണ്ടെത്തി വിദ്യാഭ്യാസ മണ്ഡലത്തിൽ ഒരു ശുദ്ധി കലശം നടത്തണം.
യൂണിവേഴ്സിറ്റികളിൽ അദ്ധ്യാപകരെ നിയമിക്കുന്നതും പി.എച്ച്.ഡി ബിരുദം കൊടുക്കുന്നതും കാപട്യമാണ് . പാർട്ടിക്കകത്ത് പേരിന് മുഖം മിനുക്കൽ തുടങ്ങിരിക്കുന്നു. പലരെയും പുറത്താക്കുന്നു, തരം താഴ്ത്തുന്നു.
DYFI ക്കെയ്തിരെ മയക്കുമരുന്നും ലൈംഗികാരോപണവും ഉയർന്നു കേൾക്കുന്നു. എല്ലാത്തിനും മാർക്സിസ്റ്റു പാർട്ടി ചൂട്ടുപിടിക്കുന്നു. പോലീസ് ഭരണമാണെങ്കിൽ ഒന്നുകിൽ കളരിക്കു പുറത്ത് അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത് എന്ന മട്ടിലാണ്. നാട്ടിലാകെ അരാജകത്വവും സ്ത്രീ പീഡനവും പെരുകിയിരിക്കുന്നു. KSU ക്കാർക്കെതിരെയും യൂത്ത് കോൺഗ്രസ്സുകാർക്കെതിരെയും തുരു തുരാ കേസുകളെടുക്കുന്നു. ശ്രീ. V.D. സതീശനെതിരെയും കെ. സുധാകരനെതിരെയും കേസുകൾ ചമച്ച് അവരുടെ വായടപ്പിക്കാൻ ശ്രമിക്കുന്നു.
സർക്കാരാഫീസുകൾ അഴിമതിയുടേയും കൈക്കൂലിയുടേയും കേന്ദ്രങ്ങളായി. ബാണം പോലെ കുതിച്ചുയരുന്ന വിലക്കയറ്റം. ട്രാൻസ്പോർട്ട് നിരക്ക് ,കറന്റ് – വെള്ളം ചാർജുകൾ കുത്തനെ കൂട്ടി. ഇടിവെട്ടിയവന്റെ തലയിൽ പാമ്പുകടിച്ചതു പോലെ ഏ.ഐ ക്യാമറകളുടെ വിന്യാസവും കെൽട്രോൺ അഴിമതിയും അങ്ങാടിയിൽ പാട്ടാണ്. വീടില്ലാത്തവർ, കിടപ്പാടം ഇല്ലാത്തവർ ,പട്ടയം കിട്ടാത്തവർ തൊഴിലില്ലാത്തവർ ആയിരക്കണക്കിനാണ്. പണത്തിന്റെ കിലുകിലാരവത്തിൽ എല്ലാം ഞെരിഞ്ഞമർന്നു പോകുന്നു. പാവങ്ങളുടെ ദീനരോദനങ്ങൾ മാത്രം.
മാധ്യമ വേട്ട നടത്തി വാർത്തകളെ തമസ്ക്കരിക്കാൻ ശ്രമിക്കുന്നു. നെല്ലെടുത്തിട്ടും പാവപ്പെട്ട നെൽകർഷകർക്ക് പണം കൊടുക്കുന്നില്ല. സഹകരണ സംഘങ്ങളിൽ കൈയിട്ടുവാരി ഡയറക്ടറന്മാർ വിലസുന്നു. തൊഴിലിൽ പാർട്ടി സഖാക്കൾക്കുമാത്രമാണ് മുൻഗണന.
ഭരണാധികാരികൾ വീണ വായിച്ചു കൊണ്ട് അധികാരത്തിൽ തേർവാഴ്ച നടത്തുന്നു. ചരിത്രത്തിൽ ഹിറ്റ്ലറും മുസ്സോളിനിയും സ്റ്റാലിനുമൊക്കെ അന്ത്യനാളുകളിൽ അനുഭവിച്ച വീഴ്ചകൾ നാം കണ്ടതാണ്.
‘കേഴുക പ്രിയനാടേ ‘
പ്രൊഫ.ജി.ബാലചന്ദ്രൻ