എവിടെത്തിരിഞ്ഞൊന്നു നോക്കിയാലുംഅവിടെല്ലാം വെട്ടിപ്പും തട്ടിപ്പും മാത്രം



കേന്ദ്ര-കേരള സാർക്കാരുകൾ പാവം ജനങ്ങളെ ഞെക്കിപ്പിഴിയുകയാണ്. കേന്ദ്രം ഇപ്പോൾ പാചക വാതകത്തിനു 50 രൂപാ കൂട്ടി.
പിണറായി സർക്കാർ ആകെ കുഴഞ്ഞുമറിയുകയാണ്. പാർട്ടിക്കകത്തും സർക്കാരിലും വേതാളങ്ങൾ കൈയ്യിട്ടു വാരുന്നു. പൾസർ സുനിയും ആകാശ് തില്ലങ്കരിയും എല്ലാം വിളിച്ചു പറഞ്ഞു തുടങ്ങി. സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയതിനെക്കുറിച്ച് കമാന്നൊരക്ഷരം മുഖ്യമന്ത്രി ഉരിയാടിയിട്ടില്ല. മുഖ്യമന്ത്രിയും കുടുംബവും ആരോപണങ്ങളുടെ ശരവ്യൂഹത്തിലാണ്. ശിവശങ്കറും സി.എം രവീന്ദ്രനും എല്ലാ അഴിമതികളുടേയും കാവൽക്കാരായിരുന്നു. ഈ.ഡി. വിളിച്ചപ്പോൾ രവീന്ദ്രൻ മുഖ്യമന്ത്രിയുടെ കുപ്പായത്തിനുള്ളിൽ ഒളിക്കുകയാണ്. ഇന്ധനത്തിനും വെള്ളത്തിനും, കറന്റിനും വില കൂട്ടി. അതിനെതിരെ പ്രതികരിക്കാനും കറുത്ത തുണി ഉയർത്താനും യുവാക്കൾ തുനിയുമ്പോൾ ജലപീരങ്കിയും കണ്ണീർ വാതകവും ഉപയോഗിക്കുന്നു. സ്വന്തം സുരക്ഷയ്ക്കു വേണ്ടി പാവം ജനങ്ങളെ വലയ്ക്കുന്നു. കാറുകൾക്കു പുറമേ ഹെലികോപ്റ്ററും വാടകയ്ക്ക് എടുത്തു കഴിഞ്ഞു. സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്നത് പിടിച്ചെടുക്കാനോ അതിന്റെ പാട്ടം പിരിക്കാനോ ശ്രമിക്കാതെ മന്ത്രിസഭയിൽ ധൂർത്ത് കൊണ്ടാറാട്ടാണ്. കറപ്പു കണ്ടാൽ കലിയിളകുന്ന മുഖ്യമന്ത്രി അഭിപ്രായം അസംബ്ലിക്കകത്തും പുറത്തും ജനപ്രതിനിധികൾ പറഞ്ഞാൽ അവർക്കെതിരെ ആക്രോശിക്കുന്ന മുഖ്യമന്ത്രി കേരളത്തിനു തന്നെ നാണക്കേടാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിൽ പിണറായിക്കെതിരായ ഒരു വിധിയെഴുത്തു കൂടിയാണ് കണ്ടത്. അതറിഞ്ഞു ദോഷങ്ങൾ ദൂരീകരിക്കണം. പിൻവാതിൽ നിയമനവും സഹകരണ ബാങ്കിൽ തട്ടിപ്പു നടത്തുകയും ഭീഷണിപ്പെടുത്തി പണപ്പിരിവു നടത്തുകയും ചെയ്യുന്ന പാർട്ടിയും ഭരണവും മുടിയഴിച്ചാടുന്നു. 1957 മുതൽ ഭരണത്തിൽ കയറുമ്പോഴൊക്കെ മാർക്സിസ്റ്റു പാർട്ടിയുടെ സെൽഭരണമാണ് നടക്കുന്നത്. കിഫ്ബിയും ലൈഫ് മിഷനും പൊതിയാ തേങ്ങാ പോലെ അഴിമതിയുടെ പ്രേതങ്ങളായി ചുടല നൃത്തം ചവിട്ടുന്നു.
ഗുണ്ടാവിളയാട്ടവും ഡെപ്പോസിറ്റ് വാങ്ങി മുങ്ങുന്ന വീരന്മാരും ഇവിടെ വിളയാടുന്നു. ദുരിതാശ്വാസ നിധി കൊള്ളയടിച്ച മറ്റൊരു സർക്കാരും ഈ രാജ്യത്തുണ്ടായിട്ടില്ല. വിദ്യാഭ്യാസ രംഗവും ആരോഗ്യ വിഭാഗവും കുത്തഴിഞ്ഞു കിടക്കുന്നു. തൊഴിലില്ലായ്മ പെരുകുന്നു. പെൻഷനുകൾ മുടങ്ങുന്നു. പാർട്ടി സഖാക്കൾ തടിച്ചു കൊഴുക്കുന്നു.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഭൂമിയും സമ്പത്തും ആസ്തിയുമുള്ള പാർട്ടിയാണ് മാർക്സിസ്റ്റു പാർട്ടി. എതിർപ്പുകൾ നാനാ ഭാഗത്തു നിന്നും ഉയർന്നപ്പോൾ പ്രതിരോധ ജാഥയുമായി പാർട്ടി സെക്രട്ടറി കേരളത്തിലങ്ങോളമിങ്ങോളം കോളാമ്പി വച്ചു പ്രസംഗിക്കുന്നു. അതിനും പാർട്ടിക്കാർ കപ്പം വാങ്ങുന്നു. ഭയപ്പെടുത്തിയാണ് കേരളം ഭരിക്കുന്നത്. ഭരണത്തിന്റെ രണ്ടാമൂഴത്തിന്റെ രണ്ടാം വർഷത്തിൽ നൂറു ദിന പരിപാടിയുടെ പരസ്യവും ഉദ്ഘാടനവും ചെണ്ടകൊട്ടി ആഘോഷിക്കുന്നു. സഹിഷ്ണുതയില്ലാതെ മാദ്ധ്യമ പ്രവർത്തകരേയും പുതിയ വ്യവസായ സംരംഭകരേയും വേട്ടയാടുന്നു. ഒരു ലക്ഷം കോടിയുടെ നിക്ഷേപം സംഭരിക്കാൻ നാട്ടിലും വിദേശത്തും കറങ്ങി നടന്നിട്ട് യാതൊരു ഫലവും കണ്ടില്ല. മാത്യു കുഴൽ നാടൻ നിരത്തുന്ന തെളിവുകളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നു. വികസനമെന്നും നവോത്ഥാനമെന്നും നാഴികയ്ക്കു നാല്പത് വട്ടം പറഞ്ഞ് നടക്കുന്നതു മാത്രം മിച്ചം.
മാറ്റുവിൻ ചട്ടങ്ങളെ അല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ. എവിടെത്തിരിഞ്ഞു നോക്കിയാലും അവിടെല്ലാം തട്ടിപ്പും വെട്ടിപ്പും കൈക്കുലിയും മാത്രം.

ഇപ്പോൾ വന്ന വാർത്ത.
അടുത്ത പാർലിമെന്റ് തെരഞ്ഞെടുപ്പിന്റെ റിഹേഴ്സലാണ് ത്രിപുര, മേഘാലയ, നാഗാലാന്റിൽ ദൃശ്യമായത്. അവിടെയും ബി.ജെ.പി മുന്നേറിയത് ശ്രദ്ധിക്കപ്പെടേണ്ട നേട്ടമാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ പകർന്നതു കൊണ്ടു മാത്രം കോൺഗ്രസ്സിന് ബി. ജെ.പിക്ക് ഒപ്പം എത്താൻ കഴിയുകയില്ല.

പ്രൊഫ. ജി. ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ