ഏകീകൃത സിവിൽ കോഡിൻ്റെ കാര്യത്തിൽ ന്യൂന പക്ഷ എതിർപ്പ് മുതലാക്കാൻ സി.പി.എമ്മും, മുസ്ലീം ലീഗും, ക്രിസ്തീയ സഭകളും രംഗത്തിറങ്ങിക്കഴിഞ്ഞു. .കേരളത്തിലെ കോൺഗ്രസും ഇക്കാര്യത്തിൽ ജന സദസുകൾ സംഘടിപ്പിക്കുന്നുണ്ട്. പൊതു വ്യക്തിനിയമത്തിൻ്റെ കാര്യത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ പഴയ രാഷ്ട്രീയ നിലപാടുകൾ അവരെ തിരിഞ്ഞു കൊത്തുന്നു. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പൊതു സിവിൽ നിയമം അത്യാവശ്യമാണെന്ന് ഇ.എം.എസ്സും, സുശീലാഗോപാലനും ഉൾപ്പെടെയുള്ള നേതാക്കൾ മുൻപ് ശക്തമായി വാദിച്ചിട്ടുണ്ട് . ഷാബാനു കേസിൻ്റെ വിധി വന്നതോടെ പാർട്ടി ഏക വ്യക്തിനിയമത്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് ഇ എം എസ് പരസ്യ പ്രഖ്യാപനം തന്നെ നടത്തി. അത് സംബന്ധിച്ച് ഇപ്പോൾ പഴയ നിലപാടിന് കടകവിരുദ്ധമായി കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ കേരളപാർട്ടിയായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന സി.പി.എം. രംഗത്ത് വന്നിരിക്കുന്നു. കോഴിക്കോട്ട് പാർട്ടി ജനറൽ സെക്രട്ടറി സഖാവ് യെച്ചൂരിയെ തന്നെ കളത്തിലിറക്കിയുള്ള സെമിനാറോട് കൂടിയാണ് സി.പി.എം അവരുടെ നിലപാടുമാറ്റനാടകത്തിന് തിരശീലയുയർത്തുന്നത്. ആളെക്കൂട്ടാൻ പരക്കം പായുന്ന പാർട്ടി ലക്ഷ്യമിടുന്നത് മുസ്ലീം സമുദായത്തെയാണ്. ലീഗ് അനുകൂല ഇ.കെ സുന്നി വിഭാഗത്തെ കൂടെ കൂട്ടാനും സി.പി.എം. ശ്രമം നടത്തി. കോമൺ സിവിൽ കോഡ് വിരുദ്ധ കൂട്ടായ്മയിൽ നിന്ന് കോൺഗ്രസിനെ ഒഴിവാക്കാനാണ് പാർട്ടിക്കാർ ശ്രമിച്ചത്. എന്നാൽ ലീഗിനെ ഉന്നം വച്ച് സി.പി.എം. ഇറക്കിയ ചൂണ്ടയിൽ കൊത്താതെ ലീഗ് ഉറച്ച നിലപാടെടുത്തത് മാർക്സിസ്റ്റ് പാർട്ടിക്ക് കനത്ത പ്രഹരമായി. തങ്ങൾ ഐക്യമുന്നണിക്കൊപ്പം ആണെന്ന് ലീഗ് നേതൃത്വം പ്രഖ്യാപിച്ചു. . പൊതു വ്യക്തിനിയമത്തെ, ഹിന്ദുക്കളും, ബി.ജെ.പി യും ആം ആദ്മി പാർട്ടിയും അനുകൂലിക്കുന്നു.ഈ കാര്യത്തിൽ ഒരു പുതിയ തന്ത്രവുമായി കേന്ദ്ര സർക്കാർ രംഗത്ത് വന്നിരിക്കുന്നു. ഇന്ത്യയിൽ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു സർവ്വെ ജനാഭിപ്രായം അറിയാനെന്ന തരത്തിൽ നടത്താൻ ശ്രമിക്കുകയാണ്. സാംസ്കാരിക സംഘടനകളും നിഷ്പക്ഷ ചിന്തകരും പുരോഗമന വാദികളും നിയമത്തിൻ്റെ ആവശ്യകത ഉയർത്തിക്കാണിക്കുന്നു. ബി.ജെ.പിയാകട്ടെ അടുത്ത തിരഞ്ഞെടുപ്പിൻ്റെ സൂത്രവാക്യമായാണ് ഏക സിവിൽ കോഡിനെ കാണുന്നത്. അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പൊതു വ്യക്തിനിയമം നടപ്പിലാക്കിത്തുടങ്ങിയിട്ടുമുണ്ട്. കോമൺ സിവിൽ കോഡ്. കേരളത്തിലെ മാത്രം മുസ്ലീം പ്രശ്നമാണെന്ന് പറഞ്ഞാണ് മുസ്ലീം വിഭാഗത്തെ വലയിലാക്കാൻ സി.പി.എം ശ്രമിക്കുന്നത്. ,
ജമ്മു കാശ്മീർ വിഭജനം, ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, മുത്തലാഖ് നിരോധനം, ഗോവധ നിരോധനം, രാമക്ഷേത്ര നിർമ്മാണം എന്നിവയെക്കാൾ പ്രാധാന്യമുള്ളതാണ് പൊതു വ്യക്തിനിയമം എന്ന് മോദി ആവർത്തിച്ചാവർത്തിച്ച് പ്രഖ്യാപിക്കുന്നു. ഭരണഘടനയുടെ 44-ാം അനുച്ഛേദമായ കോമൺ സിവിൽ കോഡ്. ഉപയോഗിച്ച് ഇരുട്ടു കൊണ്ട് ഓട്ടയടക്കൽ തന്ത്രം മാത്രമാണിത്. ആർട്ടിക്കിൾ 44 ഉൾപ്പെടുന്ന നിർദ്ദേശക തത്വങ്ങളിൽ ജനങ്ങൾക്ക് ആവശ്യമായ അനേകം നിർദ്ദേശങ്ങൾ ഉണ്ട്. അതെല്ലാം ബി.ജെ.പി. ബോധപൂർവ്വം വിഴുങ്ങുകയാണ്. ഇതു വരെ നിയമത്തിൻ്റെ കരടുപോലും പാർലമെൻ്റിൽ അവതരിപ്പിച്ചിട്ടില്ല. ബഹുഭൂരിപക്ഷം ഹിന്ദുക്കളെ ആകർഷിക്കാൻ ശ്രമിക്കുമ്പോൾ 20 കോടി വരുന്ന മുസ്ലീംങ്ങളെ പ്രകോപിപ്പിച്ച് ഒരു കലാപത്തിൻ്റെ സാഹചര്യം ഒരുക്കുന്നത് ഒരു സർക്കാരിനും ഭൂഷണമല്ല.
കേന്ദ്ര കോൺഗ്രസ് ഇതു സംബന്ധിച്ച് ഒരു തീരുമാനം എടുക്കാൻ പോവുന്നതെയുള്ളൂ.
മണിപ്പൂർ കലാപവും, നോട്ടു നിരോധനവും, അദാനി പ്രശ്നവും എല്ലാം മറച്ചു പിടിക്കാനുള്ള ഒരു കുതന്ത്രമായിട്ടെ പാർലമെൻ്റ് തിരഞ്ഞെടുപ്പിനു മുമ്പുള്ള കലാ പരിപാടിയെ കാണാൻ കഴിയൂ. എല്ലാം പൊതു സമൂഹം വിലയിരുത്തട്ടെ.
പ്രൊഫ ജി ബാലചന്ദ്രൻ