താനൂരിൽ ബോട്ടപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ. 22 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.ബന്ധുക്കളുടെയും നാടിൻ്റെയും ദു:ഖത്തിൽ പങ്കുചേരുന്നു. മലപ്പുറം ജില്ലയിലെ താനൂരിനടുത്ത് ഒട്ടുംപുറം തൂവൽ തീരത്ത് പൂരപ്പുഴയിൽ നടന്ന അപകടം നാടിനെ നടുക്കുന്നതാണ്. അപകടത്തിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പെടെ ദേശീയ നേതാക്കൾ ദു:ഖം രേഖപ്പെടുത്തി. മുഖ്യമന്ത്രി ഇന്ന് അപകടസ്ഥലം സന്ദർശിക്കുന്നുണ്ട്. കേരളത്തിൽ ചെറുതും വലുതുമായ ഒട്ടനവധി ബോട്ടപകടങ്ങൾ ഉണ്ടായി. 1924 ജനുവരി 14-ന് പല്ലനയാറ്റിലെ ബോട്ടപകടത്തിൽ മഹാകവി കുമാരനാശാൻ അടക്കം 24 പേർ മരണമടഞ്ഞിരുന്നു.
1971-ൽ കരമനയാറ്റിൽ 12 പേരും ,
1980-ൽ കൊച്ചിക്കടുത്ത് കണ്ണമാലിയിൽ 29 പേരും.
1983-ൽ വല്ലാർപാടത്ത് 18 പേരും
2002-ൽ കുമരകത്ത് 29 പേരും ബോട്ടപകടത്തിൽ ജീവൻ വെടിഞ്ഞു.
2009-ൽ തേക്കടിയിലേതാണ് കേരളം കണ്ട വലിയ ബോട്ട് ദുരന്തം. അന്ന് 46 പേർ മരിച്ചിരുന്നു. അപകടങ്ങളും തുടർന്നുള്ള മരണങ്ങളും ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിനും സഹായം എത്തിക്കുന്നതിനുമുള്ള സന്ദർഭമാണിത്. എങ്കിലും ദുരന്തകാരണങ്ങൾ കണ്ടെത്തുന്നതിലും അവ പരിഹരിക്കുന്നതിലും നാം പരാജയപ്പെടുന്നു. കണക്കിലധികം ആളുകളെ ബോട്ടിൽ കയറ്റിയും ലൈഫ് ജാക്കറ്റ് ഇല്ലാതെയും ലാഭം നേടാനുള്ള ബോട്ടുടമകളുടെ ത്വരയും, ജനങ്ങളുടെ ജാഗ്രതക്കുറവും , ബോട്ടിന്റെ കാലപ്പഴക്കവും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതും ബോട്ടപകടങ്ങൾ തുടർക്കഥയാവാൻ കാരണമാവുന്നു. അതു കൊണ്ടു തന്നെ ബോട്ടപകടങ്ങൾ പലതും മനുഷ്യനിർമ്മിതമാണെന്ന് പറയേണ്ടി വരും. താനൂരിലും നടന്നത് വിഭിന്നമായ കാര്യമല്ല. തീരത്തേക്കുള്ള ഗതാഗതത്തിൻ്റെ കുറവും വെളിച്ചമില്ലായ്മയും അപകടത്തിൻ്റെ ആഘാതം കൂട്ടിയിട്ടുണ്ട്. എങ്കിലും നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായി. നേവിയും രംഗത്തെത്തിട്ടുണ്ട്. നാടിനെ നടുക്കുന്ന ദുരന്തങ്ങൾ ഇല്ലാതെയാക്കാൻ നമുക്കും ശ്രദ്ധിക്കാം.
ജലാശയത്തിൽ കുളിക്കാൻ ഇറങ്ങുന്ന യുവാക്കൾ ഒഴുക്കിലും കയത്തിലും പെട്ട് മരിക്കുന്നത് തുടർക്കഥയാണ്. ശാശ്വതീകാനന്ദ സ്വാമികൾ സമാധിയായതും ജലത്തിലാണ്. വെള്ളത്തിൽ ജാഗ്രത പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
പ്രൊഫ ജി ബാലചന്ദ്രൻ.