കർക്കിടക വാവിൽ ഒളിച്ച ചന്ദ്രനെപ്പോലെ ഉമ്മൻ ചാണ്ടി കണ്ണുകളടച്ചപ്പോൾ സ്നേഹത്തിന്റെ നിലാവെളിച്ചമായി ഉദിച്ചുയർന്നു. കാല യവനികയ്ക്കുള്ളിൽ മറഞ്ഞപ്പോഴാണ് ഉമ്മൻ ചാണ്ടി എന്ന അത്‌ഭുത ചാണ്ടിയുടെ വൃക്തി മഹാത്മ്യം ജനകോടികളുടെ മനസ്സിൽ ചരിത്ര വെളിച്ചമായി പടർന്നത്. ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര അനന്തപുരിയിൽ നിന്ന് ആരംഭിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ സ്നേഹ വാത്സല്യങ്ങൾ ഏറ്റു വാങ്ങിയവരും കേട്ടറിഞ്ഞവരും ആ മഹാ ത്യാഗിയെ ഒരു നോക്ക്കാണാൻ അനന്തപുരി മുതൽ അക്ഷര നഗരി വരെ ജനങ്ങളുടെ കടൽ പ്രവാഹമായിരുന്നു വഴിയോരങ്ങളിൽ കാണാനായത്. ഉള്ളിൽ നിറഞ്ഞു നിന്നിരിന്ന വികാര വായ്പ് രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വാഹനത്തിന്റെ ചില്ലിന്റെ വിടവിലൂടെ ഒരു നോക്കു കണ്ട് ഹൃദയ പുഷ്പങ്ങൾ അർപ്പിച്ചു. ഒരു നേതാവിന് ഇതുവരെ ലഭിച്ചിട്ടില്ലാത്ത ഇനി ഒരു നേതാവിനും ലഭിക്കാനിടയില്ലാത്ത ഊഷ്മളമായ വികാരത്തിരകളായി കേരളത്തിലങ്ങോളമിങ്ങോളം തിരയടിച്ചു. ആ മനുഷ്യ സ്നേഹിക്കു മുൻപിൽ ചരിത്രം മായാത്ത മുദ്ര രേഖപ്പെടുന്നു. എന്റെ ആത്മാവിന്റെ ഭാഗമായിരുന്ന ആ ജനകീയ നേതാവിന് വിതുമ്പുന്ന ഹൃദയത്തോടെ ഹൃദയാഞ്ജലികൾ.
പുതുപ്പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് നിത്യ സ്മരണീയനായ ഉമ്മൻ ചാണ്ടിയെ രാത്രി വൈകി ഔദ്യോഗിക ബഹുമതികളില്ലാതെ അടക്കം ചെയ്യുന്നത്. അദ്ദേഹത്തിന്റെ സ്നേഹ സ്മരണയുടെ പ്രകാശം എന്നും മനുഷ്യമനസ്സുകളിൽ കെടാ ദീപം പോലെ പ്രകാശിച്ചു നില്ക്കും. ഓർമ്മയിലും മരിക്കാത്ത ഓ.സി യ്ക്കു സ്നേഹാഞ്ജലികൾ.
അനന്തപുരിയിൽ നിന്ന് അക്ഷര നഗരിയിലെത്താൻ നീണ്ട 28 മണിക്കൂർ എടുത്തു. അത്രയ്ക്കു ജനബാഹുല്യമാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഒരു നോക്കു കാണാൻ ലക്ഷോപലക്ഷം ജനങ്ങൾ രാപകലില്ലാതെ കാത്തു നിന്നത്. രാഹുൽ ഗാന്ധി മുതൽ സാധാരണ തൊഴിലാളി വരെ അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിച്ചു. എല്ലാ രംഗങ്ങളും ടി.വി ചാനലുകളിലൂടെ കണ്ണിമയ്ക്കാതെ ജനം നോക്കി കണ്ടു. അവർ മനസാ ഓർമ്മപ്പൂക്കൾ അർപ്പിച്ചു.
നാടിന്റെ ഭൂതകാല വെളിച്ചമായി മാറിയ ഉമ്മൻ ചാണ്ടിക്ക് കൂപ്പുകൈ.
പ്രൊഫ.ജി.ബാലചന്ദ്രൻ