മണിപ്പുരി നൃത്തത്തിനു പ്രസിദ്ധമായ മണിപ്പൂരിൽ ജനങ്ങൾക്ക് പോലീസിലോ സർക്കാരിലോ വിശ്വാസമില്ല. അവർ സർക്കാരിന്റെ പണവും ആയുധങ്ങളും കൊള്ളയടിക്കുക പതിവാണ്. അവരുടെ പക്കൽ തോക്കും വെടിയുണ്ടകളും ഇഷ്ടാനുസരണമുണ്ട്. ഒളിപ്പോരിൽ അവർ വിദഗ്ദ്ധരുമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും മണിപ്പൂരിലേയും അനിയന്ത്രിത സംഭവങ്ങളിൽ സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും പാലിക്കുന്ന ഉത്തരവാദിത്തമില്ലായ്മയും നിഷ്ക്രിയത്വവും കുറ്റകരമാണ്. മാസങ്ങളായി ഏക സിവിൽ കോഡിന്റെ കാര്യത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കു ആശങ്കയുണ്ട്.
വന്ദന മാലിക്ക് എന്ന യുവ ഐ.പി. എസ് കാരി ഒരു ദിവസം പെട്രോളിംഗിന് പോകുന്ന വഴിയ്ക്ക് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന തീവ്രവാദികൾ അവരെ വെടിവച്ചു. വന്ദനയും രണ്ട് പോലീസുകാരും തൽക്ഷണം മരിച്ചു. നാലഞ്ചു പേർക്ക് പരിക്കേറ്റു. 1989 ഏപ്രിൽ 8-ാം തീയതി ലാബോഗിൽ വച്ചായിരുന്നു ആ സംഭവം.
മണിപ്പൂരിന്റെ രാഷ്ട്രീയാധികാരം മെയ്ത്തികളുടെ കൈകളിലാണ്. കുക്കി മേഖലയിൽ നിന്ന് മെയ്ത്തികളെയും, മെയ്ത്തി മേഖലകളിൽ നിന്ന് കുക്കികളേയും ആട്ടിയിറക്കി. വികസന സാദ്ധ്യതകളുള്ളത് ഇംഫാലിലും മെയ്ത്തി മേഖലയിലുമാണ്.
മണിപ്പൂരിന്റെ അന്തരീക്ഷത്തിലേക്ക് തീപ്പൊരി പാറി വീണത് പെട്ടെന്നാണ്. മെയ്ത്തികൾക്കു 10% ഭൂമി മാത്രമേയുള്ളു. ഹൈക്കോടതി വിധി തങ്ങൾക്കെതിരാകുന്നു എന്ന് വാദിച്ചു കൊണ്ട് ഇരു കൂട്ടരും കലാപം ആളിക്കത്തിച്ചു. മേയ് ആദ്യ വാരം നടന്ന കൊലപാതകങ്ങൾക്കൊപ്പം പള്ളികളും വീടുകളും വാഹനങ്ങളും കത്തിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ ആളുകളെ പച്ചയ്ക്കു തീയിലിട്ടു കൊല്ലാനും തുടങ്ങി. ജനങ്ങൾ പ്രാണരക്ഷാർത്ഥം നാടുവിട്ടു. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു . തോക്കും മറ്റായുധങ്ങളുമെടുത്ത് അവർ പോരാട്ടം തുടർന്നു. കുക്കികളും മെയ്ത്തികളും യുവാക്കളെ റിക്രൂട്ട് ചെയ്ത് സംഘ ബലം വർദ്ധിപ്പിച്ചു. നാല്പതിനായിരത്തോളം കേന്ദ്ര സേനാംഗങ്ങളെ കലാപബാധിത മേഖലകളിൽ വിന്യസിച്ചുവെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിട്ടില്ല.. സമാധാന കാംക്ഷികൾ പ്രധാന മന്ത്രിയെ കാണാൻ അവസരം ചോദിച്ചിട്ടും അദ്ദേഹം അനുവാദം കൊടുത്തില്ല , ആരു കേൾക്കാൻ.
കുറെ മാസങ്ങളായി മണിപ്പൂർ കത്തിയെരിയുകയാണ്. കഴിഞ്ഞ മാസം എട്ടു സ്ത്രീകളെ ബലാൽത്സംഗം ചെയ്തു. രണ്ടു സ്ത്രീകളെ ബലാൽസംഗം ചെയ്യ്തിട്ട് തെരുവിലൂടെ നഗ്നരായി നടത്തിച്ചു. അവരുടെ സഹോദരനെ നിർദയം വധിച്ചു. പോലീസും ഗവൺമെന്റും കൈയ്യും കെട്ടി നോക്കി നില്ക്കുന്നു. കേന്ദ്രവും പ്രധാനമന്ത്രിയും മൗനത്തിലാണ്. മണിപ്പൂരിൽ സമാധാനം സ്ഥാപിക്കാൻ കേന്ദ്രം ഇടപെടണമെന്ന് സുപ്രീം കോടതിയും പറഞ്ഞിരിക്കുന്നു. മനസ്സാക്ഷിയുള്ളവരുടെ മനസ്സിടറുന്ന കാട്ടു നീതിയാണ് വംശ വെറിയുടെ പേരിൽ നടക്കുന്നത്. അവിടുത്തെ വാർത്തകളെല്ലാം കട്ട് ചെയ്തിരുന്നു. ഇപ്പോഴാണ് വാർത്തകൾ പുറം ലോകം അറിഞ്ഞത്. ലോക വാർത്താ മാദ്ധ്യമങ്ങളിലും ഈ ലജ്ജിക്കുന്ന വാർത്തകൾ പ്രസിദ്ധികരിച്ചിരിക്കുന്നു.
മണിപ്പൂരിലെ ദു:സ്ഥിതി കണ്ട് രാഹുൽ ഗാന്ധി നിർഭയനായി അവിടെയെത്തി. പാവങ്ങൾക്കു ആശ്വാസം പകർന്നു. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് അവിടുത്തെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മണിപ്പൂരിന്റെ കാര്യത്തിൽ ലോക് സഭയും രാജ്യസഭയും സ്തംഭിച്ചു. എന്നിട്ടും കേന്ദ്ര സർക്കാരിന്റെ കണ്ണു തുറന്നില്ല. ഇപ്പോഴിതാ പ്രതിപക്ഷ എം.പി. മാർ മണിപ്പൂരിൽ എത്തി സ്ഥിതിഗതികൾ മനസ്സിലാക്കുകയാണ്. ഇനിയെങ്കിലും അവിടെ ശാന്തിയും സമാധാനവും കൈവന്നേ മതിയാകൂ.
മണിപ്പൂരിൽ അടിയന്തരമായി ബീരെൻ സിംഗ് മന്ത്രി സഭയെ പിരിച്ചു വിട്ട് ഗവർണർ ഭരണം ഏർപ്പെടുത്തണം. അതാണ് കരണീയം.
പ്രൊഫ.ജി.ബാലചന്ദ്രൻ