ഈ പതിറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ് തുർക്കിയിലും സിറിയയിലും ഉണ്ടായത്. ഭൂകമ്പത്തിൽ മുപ്പത്തിഅയ്യായിരത്തോളം ജനങ്ങൾ മൃതിയടഞ്ഞു. കെട്ടിടങ്ങളും നഗരങ്ങളും തകർന്നടിഞ്ഞു. അതിനടിയിൽ ഇനിയും മനുഷ്യ ജീവന്റെ ഞരക്കത്തിന് കാതോർത്ത് രക്ഷാപ്രവർത്തകർ അലയുന്നു. ഹൃദയഭേദകമായ രണ്ടു മൂന്നു രംഗങ്ങൾ കാണാനും വായിക്കാനുമിടയായി. മാതാവിന്റെ മരണത്തിലും പൊക്കിൾക്കൊടി മുറിയാതെ ഒരു കുഞ്ഞിന്റെ ജീവൻ തിരിച്ചു കിട്ടിയത്. ആ കുഞ്ഞിന് നഴ്സമ്മമാർ പേരിട്ടത് “അത്ഭുതം” എന്നാണ്. ഒരു പെൺകുട്ടി തന്റെ കുഞ്ഞനിയന്റെ മേൽ കോൺക്രീറ്റ് പാളി വീഴാതെ താങ്ങി നിർത്തുന്നു. എഴുപതു കഴിഞ്ഞ ഒരു മുത്തശ്ശിയെ രക്ഷാപ്രവർത്തകർ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയപ്പോൾ അവർ ചോദിച്ചത് “ഇപ്പോഴും ലോകം ഉണ്ടോ” എന്നാണ്. തകർന്ന കോൺക്രീറ്റ് ചീളുകൾക്കിടയിൽ ഊർദ്ധ്വ ശ്വാസം വലിച്ചു കൊണ്ടു കിടന്ന് സ്വന്തം മൂത്രം കുടിച്ചിട്ടാണ് ഒരാൾ ജീവൻ നിലനിർത്തിയത്. മുപ്പതു ലക്ഷം പേർ ഗതി കിട്ടാതെ അലയുകയാണ്.
രക്ഷാപ്രവർത്തനങ്ങളും ഭക്ഷണവും മരുന്നും മറ്റു സഹായവുമായി ലോക രാജ്യങ്ങൾ ഓടിയെത്തി.
കഴിഞ്ഞ കുറേ വർഷങ്ങളായി മൃതിയുടെ ചുടല നൃത്തമാണ് ലോകത്തെ കിടിലം കൊള്ളിക്കുന്നത്.സുനാമി, ഭൂകമ്പം പ്രളയം, മഹാമാരി, ഉക്രയിൻ, ഇപ്പോൾ ന്യൂസ് ലാന്റിൽ ഭയങ്കര ചുഴലിക്കാറ്റും വമ്പിച്ച നാശനഷ്ടങ്ങളും തുടങ്ങി എത്ര എത്ര ദുരന്തങ്ങളുടെ വിളഭൂമിയെയാണ് നാം നേരിൽ കാണ്ടത്.
മനുഷ്യൻ മരവിച്ചു നില്ക്കുമ്പോഴും സിറിയയിൽ കുടിപ്പകയും വിമത പ്രവർത്തനവും അക്രമവുമായി കുറച്ചേറെപ്പേർ രാക്ഷസത്വം പ്രകടമാക്കുന്നു. കണ്ണിൽച്ചോരയില്ലാത്ത അവരുടെ പ്രവർത്തനങ്ങൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. 2023 ന്റെ തുടക്കത്തിൽ തന്നെ സംഭവിച്ച ദുരന്തത്തിനു മുന്നിൽ എല്ലാവരും പകച്ചു നില്ക്കുകയാണ്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും പരിശീലനം സിദ്ധിച്ച ഇന്ത്യൻ ഡോഗ് സ്ക്വാഡും ദുരന്ത ഭൂമിയിൽ എത്തി ജീവന്റെ തുടിപ്പുകൾ തിരയുന്നു. കാലന്റെ കൂത്താട്ടം ലോകത്തെ വിഴുങ്ങുമോ എന്നാണ് പാവം ജനങ്ങൾ ഭയപ്പെടുന്നത്. ആരൊക്കെ മരിച്ചുയെന്ന് ആർക്കറിയാം. അലമുറയിട്ടു കരയുന്ന ആ പാവം ജനതയ്ക്കൊപ്പം ഒരിറ്റു കണ്ണീർ.
പ്രകൃതി ദുരന്തങ്ങളെ നിസ്സഹായരായി നമുക്ക് നോക്കി പ്രാർത്ഥിക്കാം. ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ ഇനിയും ഉള്ള ജീവനുകളെ രക്ഷിക്കാൻ സന്നദ്ധ സേനയ്ക്കു കഴിയട്ടെ. ഭവന രഹിതരായവർ ലക്ഷങ്ങളാണ്. പരുക്കേറ്റവരെ ചീകിത്സിക്കാൻ സൗകര്യങ്ങൾക്കായി രക്ഷാപ്രവർത്തകർ പായുന്നു. മരിച്ചവരെ പരുത്തിപ്പാടങ്ങളിലാണ് മറവു ചെയ്യുന്നത്. തീ പിടിക്കുമ്പോൾ വാഴ വെട്ടുന്ന രാക്ഷസന്മാരാണ് കണ്ണിൽ ചോരയില്ലാതെ സിറിയൻ അതിർത്തിയിൽ കൊല്ലും കൊലയും കൊള്ളയുമായി അഴിഞ്ഞാടുന്നത് സഹായ പ്രവാഹം ഭൂകമ്പബാധിത പ്രദേശത്തേയ്ക്ക് ഒഴുകട്ടെ.
പ്രൊഫ. ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി