1948 ജനുവരി 20ന് മദൻലാൽ പഹ്വ , മഹാത്മാവിനു നേരെ ബോംബെറിഞ്ഞു. അന്ന് ഗാന്ധിജി പറഞ്ഞത് “ഒരു ഭ്രാന്തന്റെ വെടിയേറ്റ് ഞാൻ മരിക്കുകയാണെങ്കിൽ, പുഞ്ചിരിച്ചുകൊണ്ട് മരിക്കണം” എന്നാണ്. 1934 മുതൽ 4 തവണ യുഗപ്രഭാവനു നേരെ വധശ്രമമുണ്ടായി. 1948 ജനുവരി 30 ലെ കറുത്ത വെള്ളിയാഴ്ചയാണ് ഗാന്ധി വെടിയേറ്റു മരിച്ചത്. 2000 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വെള്ളിയാഴ്ചയാണ് യേശുദേവനും കുരിശിലേറ്റപ്പെട്ടത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തോടെ ഇന്ത്യ നിശ്ചലമായി…അപ്പോൾ ബർണാഡ്ഷാ പറഞ്ഞു. “നല്ലവനായി ജീവിക്കുന്നത് എത്ര ആപത്കരമാണെന്ന് ഗാന്ധിയുടെ വധം തെളിയിച്ചിരിക്കുന്നു”.
ഗാന്ധിജി കൊല്ലപ്പെട്ട വാർത്തയറിഞ്ഞ് എത്തിയ മൌണ്ട് ബാറ്റൺ, കൊലയാളി ആരെന്ന് അറിയാതെതന്നെ വെടിവച്ചത് ഒരു ഹിന്ദുവാണെന്ന് പറഞ്ഞു .അല്ലെങ്കിൽ മുസ്ലീം ആണെന്ന് തെറ്റിദ്ധരിച്ച് ഒരു വലിയ ഹിന്ദു – മുസ്ലീം വർഗീയ കലാപം പടർന്നു പിടിക്കുമായിരുന്നു. തുടർന്ന് നെഹ്രുവും പട്ടേലുമായി മൌണ്ട് ബാറ്റൺ കൂടിയാലോചന നടത്തി. പട്ടേൽ ആദ്യം ചെയ്തതത് നെഹ്രു മന്ത്രിസഭയിൽ നിന്നുള്ള തൻ്റെ രാജിക്കത്ത് കീറി മഹാത്മാവിൻ്റെ പാദങ്ങളിൽ സമർപ്പിക്കുകയായിരുന്നു.
വൈകിട്ട് 0545 ന് മഹാത്മാവിൻ്റെ വിയോഗ വാർത്ത ആകാശവാണിയിലുടെ നെഹ്രു ലോകത്തെ അറിയിച്ചു. “നമ്മുടെ ജീവിതത്തിൽ നിന്നും ലോകത്തിൽ നിന്നും ഒരു മഹാ പ്രകാശം അസ്തമിച്ചിരിക്കുന്നു.” … രാജ്യവും ലോകവും വാർത്ത കേട്ട് നടുങ്ങി ..സോവിയറ്റ് റഷ്യ ഒഴികെയുള്ള ലോകരാജ്യങ്ങൾ എല്ലാം അനുശോചന സന്ദേശങ്ങൾ കൊണ്ട് ഗാന്ധിയോടുള്ള ആദരവ് പ്രകടമാക്കി. ഇന്ത്യയുടെ ഗ്രാമങ്ങൾ തേങ്ങി. ജാതിമത ഭേദമന്യേ പ്രാർത്ഥനകൾ ഉയർന്നു. ഇന്ത്യയുടെ വിലാപം കണ്ണുനീരായ് ഒഴുകി.
അർദ്ധരാത്രിയോടെ ചേതനയറ്റ ശരീരം ബിർളാഹൗസിലെ മട്ടുപ്പാവിൽ നിന്ന് താഴേക്ക് കൊണ്ടു വന്നു തറയിൽ കിടത്തി. തുന്നിയ ഖദർ തുണികൊണ്ട് പുതപ്പിച്ചു. പൂമാല ചാർത്തുന്നത് ഇഷ്ടം ഇല്ലാതിരുന്നതിനാൽ ഗാന്ധി തന്നെ ചർക്കയിൽ തീർത്ത ഖദർ നൂൽ മാലയാക്കി മകൻ ദേവദാസ് മഹാത്മാവിനെ അണിയിച്ചു. പ്രിയ നേതാവിനെ കാണാൻ ഗ്രാമ ഗ്രാമാന്തരങ്ങളിൽ നിന്ന് ജനലക്ഷങ്ങൾ ഡൽഹിയിലേക്ക് ഒഴുകി. തലസ്ഥാനം ആർത്തനാദത്തിൻ്റെ ജനസാഗരമായി. ഗാന്ധിജിയുടെ അന്ത്യയാത്രാ ചടങ്ങുകൾ നിയന്ത്രിക്കാനുള്ള ചുമതല ജവാൻമാരെ തന്നെ ഏൽപ്പിച്ചു.
ജനുവരി 31 ന് 11 മണിയ്ക്ക് സൈനിക വാഹനത്തിൽ മഹാത്മാവിൻ്റെ മൃതദേഹം രാജ്ഘട്ട് ലക്ഷ്യമാക്കി പ്രയാണം ആരംഭിച്ചു. യന്ത്രങ്ങളോട് ഗാന്ധിജിയ്ക്ക് അനിഷ്ടം ഉള്ളതിനാൽ 250ൽ പരം സൈനിക ഉദ്യോഗസ്ഥർ ശവമഞ്ചമേറിയ ആ സൈനിക വാഹനം വലിച്ചു കൊണ്ടു പോയി. ഒരു മൈൽ പിന്നിടാൻ മാത്രം ഒരു മണിക്കൂർ… ജനസഞ്ചയം അത്രയധികമുണ്ട്..
10 ലക്ഷത്തിൽപരം പുരുഷാരത്തെ സാക്ഷിയാക്കി നെഹ്രുവും , പട്ടേലും, മനുവും, ആഭയും ചേർന്ന് അന്തിമ ചടങ്ങുകൾ നിർവ്വഹിച്ചു. വൈകിട്ട് 05 മണി 12 മിനുട്ട് ആയപ്പോൾ ചിതയ്ക്ക് തീ കൊളുത്തി! “മഹാത്മാ അമർ ഹോ ഗയാ” എന്ന മുദ്രാവാക്യങ്ങൾ ഉയർന്നു. പിന്നീട് മഹാത്മാവിൻ്റെ ചിതാഭസ്മം ഗംഗ ഏറ്റുവാങ്ങി. അപ്പോഴും 30 ലക്ഷത്തിൽപരം ജനത നിറഞ്ഞ കണ്ണുകളോടെ മഹാത്മാവിന് ജയ് വിളിച്ചു
പ്രൊഫ ജി ബാലചന്ദ്രൻ